റബർ വില ഉയരുന്നു, കോട്ടയം വില 269 വരെയെത്തി
- Sreekantan S

- Jun 9
- 1 min read

രാജ്യാന്തര തലത്തിൽ ഡിമാൻ്റ് ഉയർന്നതോടെ റബർ വില കൂടുന്നു. കിലോയ്ക്ക് 267 രൂപ വില എത്തിയിട്ടുണ്ട്. ജനുവരിയിൽ 185 രൂപയെ വിലയുണ്ടായിരുന്നുളളു. കോട്ടയത്ത് 269 രൂപയ്ക്കു വരെ കച്ചവടം നടന്നതായി കേൾക്കുന്നു.
ഉത്പാദന മേഖലയിലെ മഴ, രാജ്യാന്തര വിപണിയിലെ വർധിത ഡിമാൻ്റ്, പശ്ചിമേഷ്യൻ പ്രതിസന്ധി. എല്ലാം വില വർധനയ്ക്ക് കാരണമായി. ഈ വർഷം പിറന്നതു മുതൽ രാജ്യാന്തര വിപണിയിൽ വിലക്കയറ്റത്തിൻ്റെ ട്രെൻ്റാണ് കാണിക്കുന്നത്.
ആർഎസ്എസ് മൂന്നാം ഗ്രേഡിന് ബാങ്കോക്കിൽ ജനുവരിയിൽ വില 191.85 രൂപയായിരുന്നു. ഇപ്പോൾ വില 304.65 രൂപ. മഴ കാരണം ടാപ്പിങ് നിലച്ചു. ഇതോടെ കമ്പോളത്തിലേക്കുള്ള വരവ് നന്നേ കുറഞ്ഞിട്ടുണ്ട്. കർഷകരും ഡീലർമാരും മുമ്പ് പിടിച്ചു വെച്ച ചരക്കാണ് ഇപ്പോൾ മാർക്കറ്റിൽ എത്തുന്നത്.
ക്രൂഡ് വില കൂടിയതോടെ സിന്തറ്റിക് റബറിൻ്റെ വില കൂടി. ഇതോടെ ടയർ കമ്പനികൾ സ്വാഭാവിക റബറിലേക്ക് ചുവടു മാറ്റി. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ശക്തി പ്രാപിക്കുന്നതും റബർ ഡിമാൻ്റ് ഉയർത്തുന്ന ഘടകമാണ്.
അസോസിയേഷൻ ഓഫ് നാച്വറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസിൻ്റെ (എ എൻആർപിസി) കണക്കു പ്രകാരം ഇക്കൊല്ലം പ്രതീക്ഷിക്കുന്ന റബർ ഉത്പാദനം 15. 32 ദശലക്ഷം ടണ്ണാണ്. 15.60 ദശലക്ഷം ടണ്ണിൻ്റ ഉപഭോഗം അവർ പ്രതീക്ഷിക്കുന്നു. സപ്ളൈയേക്കാൾ ഡിമാൻറ് ഉയർന്നാൽ വിലയിടിവിനുള്ള സാധ്യത കുറവാണ്.




Comments