മണിപ്പാൽ ഹെൽത്ത് ഐപിഒ വരുന്നു, ലക്ഷ്യം 8,000 കോടി
- Sreekantan S

- Mar 25
- 1 min read

രാജ്യമെങ്ങും പന്തലിച്ചു കിടക്കുന്ന ആശുപത്രി ശൃംഖലയുടെ കരുത്തിൽ മണിപ്പാൽ ഹെൽത്ത് എൻ്റർപ്രൈസസ് ഓഹരി വിപണിയിലേക്ക്. 8,000 കോടിയാണ് പുതിയ ഓഹരികളുടെ സമാഹരണ ലക്ഷ്യം. പുറമെ പ്രൊമോട്ടർ വിഹിതത്തിലെ ഓഫർ ഫോർ സെയിലും ഉദ്ദേശിക്കുന്നു.
ഐപിഒ പ്രോസ്പെക്ടസിൻ്റെ കരടു രേഖകൾ സെബിക്ക് സമർപ്പിച്ചു കഴിഞ്ഞു. പ്രൊമോട്ടർമാരുടെ പങ്കാളിത്തം ഓഫർ ഫോർ സെയിൽ വഴി കുറയ്ക്കും. 4.32 കോടി വരെ ഓഹരികൾ പ്രൊമോട്ടർമാർ കൈമാറാൻ ഉദ്ദേശിക്കുന്നു. ഇംപീരിയസ് ഹെൽത്ത് കെയർ ഇൻവെസ്റ്റ്മെൻറ്സ്, മണിപ്പാൽ എജ്യംക്കേഷൻ ആൻ്റ് മെഡിക്കൽ ഗ്രൂപ്പ്, ടിപിജി, നോവോ ഹോൾഡിങ്സ് എന്നിവർ ഓഹരി കൈമാറുന്ന പ്രൊമോട്ടർമാരിൽപ്പെടുന്നു.
1,600 കോടിയുടെ പ്രീ - ഐപിഒ പ്ളേസ്മെൻറും ആലോചനയിലുണ്ട്.അതു വിജയകരമായാൽ ഐപിഒ ലക്ഷ്യം കുറയ്ക്കും. ഐപിഒ വഴി സമാഹരിക്കുന്ന പണം മുഖ്യമായും വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത് മണിപ്പാൽ ഹോസ്പിറ്റൽസിൻ്റ കടം വീട്ടാനാണ്. 5,378 കോടിയുടെ കടമുണ്ടവർക്ക്. 574 കോടി മുടക്കി സഹ്യാദ്രി ഹോസ്പിറ്റൽസിൽ ഓഹരി പങ്കാളിത്തം കൂട്ടാനും പദ്ധതിയുണ്ട്.
രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിലായി 38 ആശുപത്രികൾ. 48 ആശുപത്രികളുമായി സഹകരിച്ചും പ്രവർത്തിക്കുന്നു. 14 സംസ്ഥാനങ്ങളിലും ഏതാനും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാന്നിദ്ധ്യം. ശ്രദ്ധേയമായ പ്രവർത്തന പാരമ്പര്യമുണ്ട് മണിപ്പാൽ ഹെൽത്തിന് .
കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, ആക്സിസ് കാപ്പിറ്റൽ, ഗോൾഡ്മാൻ സാക്സ്, ജഫ്രീസ്, ജെപി മോർഗൻ, യുബിഎസ്, ഡിബിഎസ് ബാങ്ക് എന്നിവരാണ് ഇഷ്യു ലീഡ് ചെയ്യുന്നത്. കെ ഫിൻ ടെക്നോളജീസാണ് ഇഷ്യു രജിസ്ട്രാർ .




Comments