എംപിസി യോഗം തുടങ്ങി, പലിശ മാറാനിടയില്ല
- Sreekantan S

- 2 days ago
- 1 min read

ആർബിഐ തൽക്കാലം പലിശ പുതുക്കാനിടയില്ല. ഇന്നു തുടങ്ങിയ മോണിറ്ററി പോളിസി കമ്മിറ്റി യോഗം സ്റ്റാറ്റസ്കോ നിലനിർത്താനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പവുമാവും എംപിസി മുഖ്യമായും പരിഗണിക്കുക. ക്രൂഡ് തുടർച്ചയായി 100 ഡോളറിന് മുകളിൽ. നമ്മുടെ എണ്ണയുടെയും ഗ്യാസിൻ്റയും ആവശ്യത്തിൻ്റെ 40% കടന്നു വരുന്ന ഹൊർമുസ് അടഞ്ഞു കിടക്കുന്നു. വിദേശ നാണ്യ വിപണിയിൽ രൂപ പതറുന്നു. 2026ൽ രൂപ താഴ്ന്നത് 3%ന് അടുത്ത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ വിദേശ നാണ്യ വിപണിയിൽ രൂപ ഇത്രയധികം താഴ്ന്നിട്ടില്ല.
ഓസ്ട്രേലിയയിലും ജപ്പാനിലും അടുത്തിടെ കേന്ദ്ര ബാങ്കുകൾ പലിശ കൂട്ടി. പണപ്പെരപ്പം തടുക്കുക തന്നെ ലക്ഷ്യം. കൊളംബിയയും ബ്രസീലും പലിശ കൂട്ടിക്കൊണ്ടു വരുന്നു. നമ്മൾ വിപരീത ദിശയിൽ. 2025 ഫെബ്രുവരിക്കു ശേഷം നമ്മൾ കുറച്ചത് ഒന്നേകാൽ ശതമാനം. പല സാമ്പത്തിക വിദഗ്ദ്ധരും വിചാരിച്ചു കൂട്ടുമെന്ന്. അതുണ്ടായില്ല. പണപ്പെരുപ്പത്തെക്കാൾ ഉപരി വളർച്ചയ്ക്കാണ് എംപിസി പരിഗണന നൽകുന്നതെന്ന് തോന്നുന്നു.
ഈ സാമ്പത്തിക വർഷം മുഴുവൻ ക്രൂഡ് വില 100 ഡോളറിന് മുകളിൽ നിന്നാൽ എംപിസിക്ക് നിലപാട് പുന:പരിശോധിക്കേണ്ടി വരും. ബുധനാഴ്ച നിരക്ക് പ്രഖ്യാപനത്തേക്കാൾ എംപിസി എന്തു പറയുന്നുവെന്നറിയാനാണ് സാമ്പത്തിക ലോകം ചെവി കൂർപ്പിക്കുന്നത്.




Comments