ഇന്ത്യ - അമേരിക്ക വ്യാപാര കരാർ വൈകും
- Sreekantan S

- Mar 8
- 1 min read

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഈ മാസം ഒപ്പുവെക്കാൻ സാദ്ധ്യത മങ്ങി. ധാരണയിലെത്താൻ മൂന്നോ നാലോ മാസമെടുത്താലും അത്ഭുതപ്പെടാനില്ല.
രണ്ടു കൂട്ടരും പുതിയ ലോക സാഹചര്യങ്ങൾ ആദ്യന്തം പുനരവലോകനം ചെയ്താവും കരാറിലേക്കെത്തുക. ഇൻറർനാഷണൽ എമർജൻസി എക്കണോമിക് പവേഴ്സ് ആക്ട് ( IEEPA) പ്രയോഗിച്ച് ട്രം പ് തീരുവ അമേരിക്കൻ സുപ്രിം കോടതി റദ്ദ് ചെയ്തതാണ് ഇന്ത്യ - യുഎസ് കരാർ അനിശ്ചിതത്വത്തിലാവാൻ കാരണം.
യുഎസ് പുതുതായി മുന്നോട്ട് വെക്കുന്ന ഓരോ വ്യവസ്ഥകളും വിലയിരുത്തി മാത്രമെ സർക്കാർ തീരുമാനത്തിലേക്കെത്തുകയുള്ളു. ഇന്ത്യ - യുഎസ് സംയുക്ത പ്രസ്താവനയിലെ വ്യവസ്ഥ 8 പ്രകാരം സാഹചര്യം പുന:പരിശോധിക്കാനുള്ള അവകാശം രണ്ട് കക്ഷികൾക്കുമുണ്ട് . ഏകപക്ഷീയമായി തീരുവ പ്രഖ്യാപിക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ല. അങ്ങനെ പ്രഖ്യാപിച്ചാൽ അത് പുന:പരിശോധിക്കണമെന്ന് നമുക്ക് ആവശ്യപ്പെടാൻ അധികാരമുണ്ടുതാനും. എന്നു വെച്ച് അമേരിക്കയെ പ്രകോപിപ്പിച്ച് വെറുപ്പിക്കാൻ നമ്മളില്ല. 30 ട്രില്യൺ ഡോളർ വലിപ്പമുള്ള ഒരു സമ്പദ് രംഗം കൊട്ടിയടയ്ക്കാൻ നമ്മൾ ഉദ്ദേശിക്കുന്നില്ല.
തീരുവ ചുമത്താൻ അമേരിക്കൻ നിയമത്തിൽ നാലു വഴികളുണ്ടെന്ന് ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്നാമത്തേത് 1974 ലെ യുഎസ് ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരം150 ദിവസത്തേക്ക് 15% തീരുവ ചുമത്താൻ ഭരണകൂടത്തെ അനുവദിക്കുന്നു. രണ്ടാമത് വഴി യു എസ് ട്രേഡ് എക്സ്പാൻഷൻ ആക്ട് സെക്ഷൻ 232. പ്രത്യേക ഉത്പന്നങ്ങൾക്ക് 50 മുതൽ 100 % വരെ പ്രത്യേക സാഹചര്യത്തിൽ സർക്കാരിന് ചുമത്താനുള്ള അധികാരം ഈ വ്യവസ്ഥ അനുവദിക്കുന്നു. പിന്നെ 1930 ലെ സ്മൂട്ട് -ഹാവ്ലി തീരുവ ചട്ടം. ഇതു വരെ അമേരിക്ക അതു പ്രയോഗിച്ചിട്ടില്ലെങ്കിലും അതിലും തീരുവ ചുമത്താൻ സർക്കാരിന് അനുമതി നൽകുന്ന വ്യവസ്ഥകളുണ്ട്. നാലാമതായി യുഎസ് ട്രേഡ് ആക്ടിലെ മൂന്നൂറ്റി ഒന്നാം വകുപ്പ്. ശക്തമായ വകുപ്പാണിത്. അനാരോഗ്യകരമായ വ്യാപാരങ്ങൾ ദൃഷ്ടിയിൽപ്പെട്ടാൽ തീരുവ ചുമത്തി അതു നിയന്ത്രിക്കാൻ അമേരിക്കൻ സർക്കാരിനെ ഈ വകുപ്പ് അധികാരപ്പെടുത്തുന്നു.
നിയമ സാധുതയ്ക്ക് വകുപ്പുണ്ടെങ്കിലും പഴയ പോലെ ചാടിപ്പുറപ്പെടാൻ ട്രംപ് തയ്യാറാവില്ല. വർധിത തിരുവകൾ രാജ്യത്ത് ഉയർത്തുന്ന വിലക്കയറ്റ ഭീഷണി ഒരു ഭരണാധികാരിക്കും പരിഗണിക്കാതിരിക്കാനാവില്ലല്ലോ.




Comments